മാധ്യമപ്രവർത്തകൻ കെ എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ സാക്ഷികളുടെ നിർണ്ണായക മൊഴി. അപകട സ്ഥലത്ത് നിന്ന് ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയെന്ന് സുസുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയിൽ മൊഴി നൽകി. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും പത്താം സാക്ഷി അനീഷ്.
മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ 10 ,11 സാക്ഷികളാണ് കോടതിയിൽ മൊഴി നൽകിയത്.അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയതായി സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ്. തിരുവനന്തപുരം നാലാം അഡിഷണൽ സെഷൻസ് കോടതിയിലാണ് പത്താം സാക്ഷിയായ അനീഷ് രാജ് മൊഴി നൽകിയത്. പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ കിംസ് ആശുപത്രിയിൽ എത്തിച്ചതെന്നും ഡോ. അനീഷ് രാജിന്റെ മൊഴിയിൽ പറയുന്നു.
കവടിയാറിലെ ക്വാർട്ടേഴ്സിൽ വെച്ചിരുന്ന രക്തം പുരണ്ട ടി-ഷർട്ടും ജീൻസും പിന്നീട് പൊലീസിന് എടുത്തുനൽകിയത് ശ്രീറാമിന്റെ ഐ.എ.എസ് അക്കാഡമിയിലെ സഹപാഠിയായിരുന്ന അമരീന്ദ്ര സിങ്ങാണ്. പതിനൊന്നാം സാക്ഷിയായ അമരീന്ദ്ര സിങ്ങും കോടതിയിൽ എത്തി മൊഴി നൽകി. പൊലീസിന് നൽകിയ അതേ വസ്ത്രങ്ങൾ തന്നെയാണോ ഇപ്പോൾ കോടതിയിൽ ഉള്ളത് എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായി ഓർമയില്ല എന്നാണ് ഇരുസാക്ഷികളും മറുപടി നൽകിയത്. കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമൻ ഐ എ എസിനെതിരെയുള്ള നിർണായക മൊഴിയാണ് രണ്ടും.കേസിന്റെ വിചാരണ തുടരുകയാണ്.2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവർത്തകനായ കെ. എം. ബഷീർ കൊല്ലപ്പെടുന്നത്.
