മുംബൈ: ഐപിഎല്ലിൽ ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും ഈ സീസണിലെ താരം രാജസ്ഥാൻ റോയൽസിന്റെ 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയാണെന്നു നിസംശയം പറയാം. വെടിക്കെട്ട് ബാറ്റിങുമായി കളം വാണ താരം നിലവിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നു. വിസ്മയ പ്രകടനത്തിനു പിന്നാലെ വൈഭവിനെ തേടി നിരവധി ബിസിനസ് ഗ്രൂപ്പുകളുടെ ഓഫറുകളും വരുന്നു. താരത്തിന്റെ ബാറ്റിൽ പരസ്യം നൽകാൻ ഒരു പ്രമുഖ വ്യവസായ സ്ഥാപനം ബ്ലാങ്ക് ചെക്കാണ് വൈഭവിനു ഓഫർ ചെയ്തിരിക്കുന്നത്.
നിലവിൽ എസ്എസ് സ്പോർട്സാണ് വൈഭവിന്റെ ബാറ്റ് സ്പോൺസർമാർ. 50 ലക്ഷം രൂപയാണ് ഒരു വർഷത്തേക്ക് താരത്തിനു സ്പോൺസർഷിപ്പിലൂടെ മാത്രം കിട്ടുന്നത്. വൈഭവുമായുള്ള കരാറിനു വേണ്ടി ആരെങ്കിലും മുന്നോട്ടു വന്നാൽ 3 വർഷത്തെ ഡീൽ വിൽക്കാൻ ഒരുക്കമാണെന്നു എസ്എസ് സ്പോർട്സ് വ്യക്തമാക്കി.
വൈഭവിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ എലിമിനേറ്റർ 2 വരെ എത്തിയത്. സ്ഫോടനാത്മക തുടക്കമാണ് കൗമാരക്കാരൻ ടൂർണമെന്റിൽ ഉടനീളം രാജസ്ഥാനു നൽകിയത്. ഇതോടെ താരത്തിനു യൂനിവേഴ്സൽ ബേബി ബോസ് എന്ന പേരും കിട്ടി. നിരവധി ആരാധകരെ സമ്പാദിക്കാനും കൗമാര താരത്തിനു സാധിച്ചു. ഇതോടെയാണ് കമ്പനികൾ കുഞ്ഞു താരത്തിനു വമ്പൻ ഓഫറുകളുമായി എത്തിയത്.
ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ ഒരു വർഷത്തെ കരാറിനു മൂന്ന് മുതൽ എട്ട് കോടി രൂപ വരെയാണ് വാങ്ങുന്നത്. നിലവിൽ ഇന്ത്യയുടെ ടി20 ടീമിൽ പോലും ഇടമില്ലാത്ത ഋഷഭ് പന്ത് ഒരു വർഷത്തെ ബാറ്റ് ഡീലിനു 8 കോടി വരെ ആവശ്യപ്പെടുന്നുണ്ട്. സൂര്യവംശിക്ക് ഒരു കമ്പനി ബാറ്റ് സ്പോൺസർഷിപ്പായി മാത്രം 12 കോടി രൂപയാണ് ഓഫർ ചെയ്തത്. താരത്തിന്റെ നിലവിലെ കരാറിനേക്കാൾ 24 ഇരട്ടി വരും ഈ തുക.
2025ൽ 14ാം വയസിലാണ് വൈഭവ് ഐപിഎല്ലിൽ അരങ്ങേറിയത്. 1.10 കോടി രൂപയാണ് താരത്തിനു നിലവിൽ രാജസ്ഥാൻ നൽകുന്ന പ്രതിഫലം. അതിനു പുറമേ മാച്ച് ഫീ ഇനത്തിൽ 7.5 ലക്ഷം രൂപ വീതം വേറെയും ലഭിക്കും. വൈഭവിന്റെ കുടുംബം മുംബൈ നഗരത്തിൽ 3 കോടി രൂപയ്ക്കു ഫ്ലാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടെ ഇന്ത്യൻ സീനിയർ ടീമിലേക്ക് വരാനുള്ള ഒരുക്കത്തിലാണ് താരം. ഏഷ്യൻ ഗെയിംസിനുള്ള 30 അംഗ സാധ്യതാ പട്ടികയിൽ വൈഭവും ഇടംപിടിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് അല്ലെങ്കിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര രണ്ടിൽ ഒരു പോരാട്ടത്തിൽ താരത്തിനും ഇടം ലഭിക്കാൻ സാധ്യതയുണ്ട്.
