പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തളളി. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നിലവിൽ 25 ഓളം പ്രതികളെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പ്രതിചേർത്തിട്ടുള്ളത്.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇ ഡി ഉദ്യോഗസ്ഥരെ കല്ലും ആയുധവും ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് സിപിഐഎം പ്രവർത്തകർ അറസ്റ്റിലായത്.
നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു.
