പിണറായി ഉദ്ഘാടകനായ വേദിയിൽ വന്ദേമാതരം ആലപിച്ചു.വന്ദേമാതരത്തോടെയാണ് LDF ഘടക കക്ഷിയുടെ പരിപാടി ആരംഭിച്ചത്. കോൺഗ്രസ് എസ് പുന:സ്ഥാപന ദിനാഘോഷ വേദിയിലാണ് സംഭവം. തിരുവനന്തപുരം ഭാഗ്യമാല ഹാളിലായിരുന്നു പരിപാടി. വന്ദേമാതരം പ്ലേ ചെയ്തപ്പോൾ പിണറായിയും കടന്നപള്ളിയും വേദിയിൽ സന്നിഹിതരായിരുന്നു.
സാമ്പത്തിക ഫെഡറലിസം കേന്ദ്രം അംഗികരിക്കുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. നാടിൻ്റെ പരമാധികാരം അടിയറ വെയ്ക്കുന്നു. അമേരിക്കയുടെ തിട്ടൂരം വാങ്ങാനാണ് കേന്ദ്രത്തിന് താൽപര്യം. സ്വതന്ത്രമായി എണ്ണ വാങ്ങാൻപോലും ഇന്ത്യക്ക് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നലെ വന്ദേമാതരം ആലപിച്ചിരുന്നു. ആദ്യ ഭാഗം മാത്രമാണ് ആലപിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദമായിരുന്നു. മുഹമ്മദ് റിയാസ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തിയിരുന്നു.
വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് റിയാസ് പ്രതികരിച്ചു. യുഡിഎഫ് സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് സാധിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്നലെ നിയമസഭാ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്തത് എൽഡിഎഫ് നിലപാടിന്‍റെ വിജയമാണെന്നും റിയാസ് അവകാശപ്പെട്ടു.
