Breaking
Thu. Jul 9th, 2026

ആറ് കോടിയുടെ കമ്മല്‍ കള്ളന്‍ വിഴുങ്ങി; പൊലീസ് കാത്തിരുന്നത് രണ്ടാഴ്ച; ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’അമേരിക്കയിലും

മെര്‍ലാന്‍ഡോ: കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്‌ലോറിഡ പൊലീസ് ഒടുവില്‍ ആ കമ്മലുകള്‍ വീണ്ടെടുത്തു. അപ്പോഴെക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷെ വിട്ടുപോകുന്നതെങ്ങനെ. ആറു കോടിയിലധികം വില വരുന്ന കമ്മലുകളല്ലേ കള്ളന്‍ വിഴുങ്ങിയത്.

ഫെബ്രുവരി 26നായിരുന്നു സംഭവം. ടിഫാനി ആന്‍ഡ് കമ്പനി എന്ന ജ്വല്ലറിയുടെ ഒര്‍ലാന്‍ഡോയിലുളള കടയില്‍ കയറിയ 32കാരനായ ജെയ്തന്‍ ഗില്‍ഡര്‍ രണ്ടുജോഡി വജ്ര കമ്മല്‍ മോഷ്ടിച്ചു. പൊലീസ് പിടികൂടിയെങ്കിലും കള്ളന്‍ പണി പറ്റിച്ചു. കമ്മലുകളപ്പാടേ വിഴുങ്ങിക്കളഞ്ഞു. ഇതോടെ പൊലീസ് വലഞ്ഞു. തൊണ്ടിമുതല്‍ ഇല്ലാതെ എന്തുകേസ്.

വയറിനുള്ളില്‍ സാധനമുണ്ടെന്ന് എക്‌സ് – റേയില്‍ വ്യക്തമായപ്പോള്‍ ഗില്‍ഡറെ ആശുപത്രിയിലാക്കി തൊണ്ടിമുതലനായി ഉദ്യോഗസ്ഥര്‍ കാത്തിരുന്നു. ‘ എന്റെ വയറ്റില്‍ എന്തെങ്കിലും ഉണ്ടെന്ന് വച്ച് കുറ്റം ചുമത്തുമോ?’ കസ്റ്റഡിയിലിരിക്കെ ഗില്‍ഡറുടെ സംശയമതായിരുന്നു.

മാര്‍ച്ച് 12ന് പൊലീസിന്റെ കാത്തിരിപ്പിന് വിരാമമായി; ഗില്‍ഡറുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകൊണ്ട് കമ്മലുകള്‍ പുറത്തെത്തി. മോഷണം പോയ കമ്മലുകള്‍ തന്നെയാണ് അതെന്ന് സീരിയല്‍ നമ്പര്‍ ഒത്തുനോക്കി ജ്വല്ലറി അധികൃതര്‍ സ്ഥിരീകരിച്ചു.

ഗില്‍ഡര്‍ ഇപ്പേള്‍ ഓറഞ്ച് കൗണ്ടി ജയിലിലാണ്. 2022ല്‍ ടെക്‌സസിലെ കടയില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ കൊളറാഡോയില്‍ ഇയാളുടെ പേരില്‍ 45 വാറന്റുകളുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *