Breaking
Mon. May 25th, 2026

മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം; സജി ചെറിയാനെതിരായ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിധിക്ക് മുമ്പ് പ്രസംഗത്തിന്റെ ശബ്ദരേഖ കോടതി പരിശോധിക്കും. പ്രസംഗം ശേഖരിച്ചിട്ടുള്ള പെന്‍ഡ്രൈവ് ഹാജരാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു.

ഭരണ സ്വാധീനം ഉപയോഗിച്ചു സജി ചെറിയാന്‍ കേസ് അട്ടിമറിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നതല്ല എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കുന്തം, കുടച്ചക്രം എന്നതുകൊണ്ട് പ്രസംഗത്തില്‍ മന്ത്രി ഉദ്ദേശിച്ചതെന്തെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. സംവാദമാകാം, എന്നാല്‍ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാന്‍ പൗരന്മാര്‍ക്കാകുമോ, വാക്കുകള്‍ ചിലപ്പോള്‍ പ്രസംഗിച്ചയാള്‍ ഉദ്ദേശിക്കാത്ത അര്‍ഥത്തിലായേക്കാം. ഭരണഘടനയോട് അനാദരം സംശയിക്കുന്ന വേറെയും പ്രയോഗങ്ങള്‍ പ്രസംഗത്തിലുണ്ടെന്നും കോടതി സൂചിപ്പിച്ചു.

പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണു താനെന്നും സജി ചെറിയാന്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയില്‍ പ്രസംഗിച്ചതാണ് വിവാദമായത്. സജി ചെറിയാന് ക്ലീന്‍ചിറ്റ് നല്‍കിയ പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹര്‍ജി നല്‍കിയത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *