അമേരിക്കൻ കമ്പനി കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദേശം. സർക്കാരിന് വിഷയത്തിൽ ഇടപെടാൻ ബാധ്യത ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ ചട്ടങ്ങൾ പാലിച്ച് ചർച്ച നടത്തണം. തൽസ്ഥിതി തുടരണമെന്ന തൊഴിൽ വകുപ്പിന്റെ ഉത്തരവ് നിർബന്ധിത ഉത്തരവല്ല. അനുരഞ്ജന ചർച്ചകളുമായി മുന്നോട്ട്പോകാനും കോടതി നിർദേശിച്ചു.
അതേസമയം കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടലിൽ സർക്കാർ തല ചർച്ച നാളെ നടക്കും. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. നിസ്സഹകരണം തുടരുന്ന കമ്പനി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല. ജീവനക്കാർ പതിവ് പോലെ ഇന്നും ഓഫീസിൽ എത്തും. കഴിഞ്ഞദിവസം ഉണ്ടായ ധാരണ പ്രകാരം ജീവനക്കാർ ഇന്നലെയും ഓഫീസിൽ എത്തിയെങ്കിലും തുറന്നു കൊടുത്തിരുന്നില്ല. ഇതിനിടയിൽ മുൻ തൊഴിൽമന്ത്രി വി ശിവൻകുട്ടി ഇന്ന് കോറോ ഹെൽത്തിൽ എത്തി ജീവനക്കാരെ കാണും.
കമ്പനിയുടെ നിലപാട് ആശാവഹമല്ല എന്നാണ് സർക്കാരിൻറെ പ്രതികരണം. കമ്പനിയുടേത് നിഷേധാത്മക നിലപാട് ആണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിന് ഉറപ്പില്ല എന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ധാരണ കമ്പനി തെറ്റിക്കുകയാണ് എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ സംഘടനകൾ കൊച്ചിയിലെ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും തീരുമാനം.
