Breaking
Mon. May 25th, 2026

ശബരിമല സ്വര്‍ണക്കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം. ഇന്നലെയാണ് വിജിലന്‍സ് സംഘം കേന്ദ്രമന്ത്രിയില്‍ നിന്ന് മൊഴിയെടുത്ത്. സംഭാവനയായി നല്‍കിയ സ്വര്‍ണത്തിന്റെ അളവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സംഘം സുരേഷ് ഗോപിയില്‍ നിന്ന് വ്യക്തത തേടിയത്. 27 പേര്‍ കൊടിമര പുനര്‍നിര്‍മാണാണത്തിനായി സ്വര്‍ണം നല്‍കിയിരുന്നു.

ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സമയപരിധി കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെയാണ് സുരേഷ് ഗോപിയില്‍ നിന്ന് വിജിലന്‍സ് സംഘം വ്യക്തത തേടിയത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണ് കൊടിമര പുനര്‍നിര്‍മാണത്തിനായി മൂന്ന് കോടി രൂപ സംഭാവനയായി നല്‍കിയത്. ഇതിന് പുറമെ നിരവധി ഭക്തരും സംഭാവന നല്‍കിയിരുന്നു. സംഭാവന നല്‍കിയവരുടെ കൂട്ടത്തില്‍ നടന്‍ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് എന്നിവരില്‍ നിന്ന് വിജിലന്‍സ് സംഘം ഇത് സംബന്ധിച്ച് നേരത്തെ മൊഴിയെടുത്തിരുന്നു.

പ്രാഥമിക പരിശോധനയില്‍ തെളിവ് കണ്ടെത്തിയാല്‍ കേസെടുത്ത് മുന്നോട്ടുപോകാനാണ് വിജിലിന്‍സിന്റെ തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ഭരണസമിതിയാണ് ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് നിര്‍മ്മിച്ചത്. കൊടിമരം പുനര്‍നിര്‍മാണത്തിന്റെ മറവില്‍ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നാണ് ആരോപണം.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *