Breaking
Thu. Jul 9th, 2026

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട മമല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കള്‍ ആരോപിച്ചു.

ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക് 11ന് വീട്ടില്‍ വച്ചു കുഞ്ഞിന് അസ്വസ്ഥതയുണ്ടായി. തളര്‍ച്ചയും ശ്വാസതടസ്സവും കൂടിയതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുരോഗ വിദഗ്ധന്‍ അവധിയിലായിരുന്നു. മറ്റൊരു ഡോക്ടറാണു പരിശോധിച്ചത്.

ഓക്‌സിജന്‍ നല്‍കിയശേഷം കുട്ടിക്ക് രണ്ട് കുത്തിവയ്പുകള്‍ നല്‍കി. ഇതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് കൂടി, ആരോഗ്യനില വഷളായി. ഉടന്‍ തന്നെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രി കാഷ്വല്‍റ്റിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് സിദ്ധിഖിന്റെ മൊഴിയെടുത്തു. ഇരട്ടക്കുട്ടികളിലൊരാളാണ് ഐഷ. കുട്ടിക്ക് ജീവന്‍രക്ഷാ മരുന്നുകളാണു നല്‍കിയതെന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *