കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും വടകരയിലും പുഴകളിൽ കുളിക്കാനും മീൻപിടിക്കാനുമിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. കൊടുവള്ളി മാനിപുരത്ത് മീൻപിടിക്കാൻ എത്തിയ കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാവൂർ ഫയർഫോഴ്സും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ വടകര മണിയൂർ ചൊവ്വാപ്പുഴയിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇനിയും കണ്ടെത്താനായില്ല. ഗുരുതരാവസ്ഥയിലുള്ള നബീൽ (19) ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ മലപ്പുറം സ്വദേശിയായ വിദ്യാർഥിക്കായുള്ള തെരച്ചിൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുരോഗമിക്കുകയാണ്. രണ്ട് സ്ഥലങ്ങളിലും പുഴയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
