Breaking
Tue. Aug 25th, 2026

അഭിഷേക് ബാനര്‍ജിക്ക് ആശ്വാസം, നവംബര്‍ 30 വരെ അറസ്റ്റ് തടഞ്ഞു; തൃണമൂല്‍ വിട്ട 20 വിമത എംപിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍സിപിഐ) യില്‍ ചേര്‍ന്ന 20 ലോക്‌സഭ എംപിമാര്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഹര്‍ജിയിലാണ് നടപടി. 20 വിമത എംപിമാരെ ആയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ അപേക്ഷയില്‍ ലോക്‌സഭ സ്പീക്കര്‍ തീരുമാനമെടുക്കാതെ വെച്ചു താമസിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ലോക്‌സഭ സ്പീക്കര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കോടതി സൂചിപ്പിച്ചെങ്കിലും, സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന മാനിച്ച് സുപ്രീംകോടതി അതൊഴിവാക്കി. സ്പീക്കര്‍ നോട്ടീസ് അയച്ചതായി സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇത് നോട്ടീസ് അയക്കുന്നതിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് സമയ പരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ പ്രശ്‌നമാണ്’ എന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.

അതിനിടെ, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നത് കൊല്‍ക്കത്ത ഹൈക്കോടതി തടഞ്ഞു. ബംഗാളിലെ ബിജെപി സര്‍ക്കാര്‍ അഭിഷേകിനെതിരെ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അഭിഷേക് ബാനര്‍ജി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

അഭിഷേകിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, നവംബര്‍ 30 വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ ഹര്‍ജിക്കാരനെതിരെ യാതൊരു നിര്‍ബന്ധിത നടപടികളും സ്വീകരിക്കരുതെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ഉത്തരവ് പുറപ്പെടുവിച്ചു. അഭിഷേക് അന്വേഷണത്തോട് സഹകരിക്കണം. ചോദ്യം ചെയ്യണമെങ്കില്‍ 48 മണിക്കൂര്‍ മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം. കേസ് വീണ്ടും പരിഗണിക്കുന്ന നവംബര്‍ 23ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *