കൽപ്പറ്റ നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം കൈകാര്യം ചെയ്തിരുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ സാധനങ്ങൾ ഫ്രീസറിലും മറ്റുമായി സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്കുമെതിരെ പിഴ ചുമത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും ജലപരിശോധനാ റിപ്പോർട്ട് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ക്ലീൻ സിറ്റി മാനേജർ കെ സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടൽ ടേസ്റ്റ് ആന്റ് മിസ്റ്റ് വെള്ളാരംകുന്ന്, തീർത്ഥ ഇൻ വെള്ളാരംകുന്ന്, യെംമീസ് ചട്ടിയും ചോറും പുതിയ ബസ് സ്റ്റാന്റ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എസ് ബിജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ സജീവ്, എൻ.എം.കെ സുനിൽ കുമാർ, എ.എസ് കൃഷ്ണേന്ദു, എ രമ്യ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.
