ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം, ബാക്കിയെല്ലാം മന്ത്രിസഭ പിന്നീട് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ, ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എല്ലാം പുറത്തുവരുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.
അതേസമയം, കേസിൽ എസ്ഐ ടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിച്ചു.
മിഥുനമാസ പൂജകൾക്ക് ശബരിമല നട തുറന്നതോടെയാണ് എസ്ഐടി സംഘമെത്തിയത്. തിരുവാഭരണ കമീഷണർ സ്ഥലത്തെത്തിയതിന് പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന. ആവശ്യമെങ്കിൽ പരിശോധന തുടരാനാണ് എസ്ഐടി തീരുമാനം.
