നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര സമാഗ്രികളും അയക്കാൻ തയ്യാറെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ സാമ്പത്തിക സഹായമല്ല പകരം എൻഡിആർഎഫ് അടക്കമുള്ള മറ്റ് സഹായമാണ് ഇന്ത്യ നല്‍കുക.
മെഡിക്കല്‍ ടീമിനെയും ഇന്ത്യ നേപ്പാളിലേക്ക് അയക്കും. ജനറേറ്ററും മരുന്നുമടക്കം 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതുവരെ ഇന്ത്യ നേപ്പാളിന് നൽകിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിക്കുന്നതില്‍ കുറച്ചുകൂടെ സമയമെടുക്കും. ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരാനുണ്ട്. നേപ്പാളില്‍നിന്ന് രാജ്യത്തേക്കുള്ള യാത്ര സൗകര്യമൊരുക്കും. അതിനായി ബെയിലി ബ്രിഡ്ജുകള്‍ ഇന്ത്യ കൂടുതലായി നിര്‍മിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിൽ കാണാതായ 60 മലയാളികളും സുരക്ഷിതരെന്ന് നോർക്ക വ്യക്തമാക്കിയിട്ടുണ്ട്. എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക കൂട്ടിച്ചേർത്തു.
യുദ്ധകാല അടിസ്ഥാനത്തിൽ നേപ്പാളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
എന്നാൽ ടിബറ്റ് മേഖലയിൽ തടയണ തകർന്നത്തിനും, കനത്ത മഴക്കും പിന്നാലെ രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചു.നിലവിൽ 320 ഇന്ത്യക്കാരെ കുറിച്ച് യാതൊരുവിധ വിവരവും ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
അതിനിടെ നേപ്പാളിൽ കുടുങ്ങിയ ആദ്യ സംഘം ഇന്ത്യയിലേക്ക് മടങ്ങിയെത്തി. തമിഴ്നാട്ടിൽ നിന്നുള്ള 21 അംഗ സംഘത്തെ വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സ്വീകരിച്ചു. നിലവിലെ സാഹചര്യം വിലയിരുത്താൻ ചൈനയിലെയും നേപ്പാളിലെയും എംബസി ഉദ്യോഗസ്ഥരുമായി ജയ് ശങ്കർ യോഗം ചേർന്നു .
