മാസപ്പടി കേസിൽ പ്രതിപക്ഷനേതാവിന്റെ വീട്ടിൽ റെയ്‌ഡിനായി എത്തിയ ഇ. ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ സിപിഐഎം പ്രവർത്തകർ തകർത്ത സംഭവത്തിൽ കാർ ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി. മുഴുവൻ തുകയും ഡ്രൈവർക്ക് കൈമാറി. ശ്രീകാര്യം സ്വദേശി ആർ. ശ്യാംരാജിൻ്റെ കാറാണ് മേയ് 27-ന് നടന്ന പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടത്. വാഹനം നന്നാക്കാൻ ലക്ഷങ്ങൾ വേണ്ടിവന്നതോടെ, ഉപജീവനമാർഗം നഷ്ടപ്പെട്ട ശ്യാംരാജ് മറ്റ് ജോലികൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ശ്യാം രാജ്, ഷറഫുദ്ദീൻ, ലാലു എന്നിവർക്കാണ് വർക്ക് ഷോപ്പ് ചെലവുകൾക്കായി തുക പൂർണമായി ഇ ഡി അനുവദിച്ചത്. ഒന്നേ മുക്കാൽ ലക്ഷത്തോളം രൂപയാണ് ശ്യാം രാജിന് മാത്രം നൽകിയത്.
ഡ്രൈവർക്ക് അർഹമായ സഹായം നൽകുമെന്ന് അന്ന് സിപിഐഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി ഉറപ്പുനൽകിയിരുന്നു. എന്നാൽ വാഗ്‌ദാനം പാഴ്വാക്കായതോടെ സംഭവം കഴിഞ്ഞ് രണ്ട് മാസങ്ങൾക്കിപ്പുറമാണ് ടാക്‌സി ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാര തുക പൂർണ്ണമായി ഇ.ഡി കൈമാറിയത്.
