ആലപ്പുഴയിലെ രക്ഷാപ്രവർത്തന വിവാദത്തിൽ വകുപ്പുതല നടപടിയിലേക്ക് നീങ്ങി ആഭ്യന്തര വകുപ്പ്. സസ്പെൻഷൻ അടക്കം പരിഗണനയിലുണ്ട്. ഇതിനു മുന്നോടിയായി ഡിജിപി റാവാഡ ചന്ദ്രശേഖർ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ചാൽ ഉടൻ പോലീസ് മേധാവി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി പിഴവില്ലാത്തവിധമാക്കാനാണ് നിയമോപദേശം തേടിയത്.
എം.ആർ അജിത്കുമാറിന് ഈ മാസമവസാനം ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. അതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടാകുമെന്നാണു വിവരം. അജിത്കുമാറിന്റെ ഓഫിസിൽ ജോലിചെയ്തിരുന്ന രണ്ടു ഗ്രേഡ് എസ്.ഐമാരുടെ അനധികൃത ഇടപെടലും കേസന്വേഷിച്ച എസ്ഐടി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയും വകുപ്പു തല നടപടി വരും.
കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. റിപ്പോർട്ടും അജിത് കുമാറിനെതിരെയാണെന്നാണ് വിവരം. എന്നാൽ ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. ഇതോടെ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന വിമർശനവും ഉയർന്നിരുന്നു.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്ക് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
