ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് (റോഡ്) വിഭാഗം. 70 ശതമാനത്തോളം മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും ബാക്കി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് എഞ്ചിനീയർ വിന്നി ജോൺ വ്യക്തമാക്കി.
അടയാള ബോർഡ് സ്ഥാപിക്കൽ, കാട് വെട്ടൽ എന്നിവ മുഴുവനായും പൂർത്തിയാക്കി. ഓവുചാൽ വൃത്തിയാക്കൽ, മരച്ചില്ല മുറിക്കൽ, റോഡിനോടും നടപ്പാതയോടും ചേർന്ന ഭാഗം വൃത്തിയാക്കൽ തുടങ്ങിയവ പുരോഗമിക്കുകയാണ്.
റണ്ണിംഗ് കോൺട്രാക്റ്റ് (ആർസി) പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ എല്ലാം തന്നെ നടത്തുന്നത്.
വകുപ്പിന് കീഴിലുള്ള കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ മൂന്ന് സബ് ഡിവിഷനുകളിലും മഴക്കാല മുന്നൊരുക്കപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മഴസമയത്ത് ഉണ്ടാകുന്ന പരാതികൾ അന്നു തന്നെ തീർപ്പാക്കുന്ന രീതിയിൽ പ്രീ-മൺസൂൺ കരാറുകാരെ സജ്ജമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കുന്ന പ്രവൃത്തി 80% പൂർത്തിയായി. ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച മൂലമുണ്ടാകുന്ന കുഴികൾ പൂർവസ്ഥിതിയിലാക്കാനുമുള്ള നടപടികളും തുടങ്ങി. റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നടപ്പിലാക്കാത്ത റോഡുകളിൽ പ്രീ-മൺസൂൺ പ്രവർത്തി മുഖേന റോഡ് സംരക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
