പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ED റെയ്‌ഡിൽ LDFൻ്റെ സംസ്ഥാന വ്യാപക പ്രതിഷേധം. പാളയത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള മാർച്ചിൽ എംവി ഗോവിന്ദൻ ബിനോയ് വിശ്വം എ എ റഹീം അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി എംവി ഗോവിന്ദൻ രംഗത്തെത്തി. മോദിയെ പറയാൻ ഒരു പേടിയും ഇല്ല. മോദി ഇതിൽ ഒന്നാം പ്രതി. ഈ കേസിന് ഒരു ഗൗരവവുമില്ല. ചോദ്യം ചെയ്യണമെങ്കിൽ വിളിപ്പിച്ചാൽ പോരെ.
കോടതിയിലെ കേസുകൾ എല്ലാം തള്ളിപ്പോയതാണ്. ഒരു കേസും നിലവിൽ ഇല്ല. അവധി ദിവസങ്ങൾ നോക്കി റെയ്ഡ് നടത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതണ്ട. ഓലപ്പാമ്പ് കാട്ടി മോദി പിണറായിയെ ഭയപ്പെടുത്തേണ്ട. അതിന് വഴങ്ങാൻ ഇടതുപക്ഷത്തിന് മനസില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞത് രാഹുൽ ഗാന്ധിയാണ്.
വി.ഡി.സതീശൻ മോദിയെ കണ്ടയുടൻ ED പുറപ്പെട്ടു. തോറ്റാൽ എല്ലാം തോറ്റെന്ന് കരുതുന്നവർ അല്ല ഇടതുപക്ഷം. ഒരുപാട് തോൽവികൾ കണ്ടതാണ്. തോൽവി അവസാനമെന്ന് കരുതരുത്. അതിശക്തമായി തിരിച്ചുവരും. പിണറായി ഏറ്റവും ശക്തമായ കുന്തമുന. അത് തകർക്കാമെന്ന് ആരും കരുതണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
