പുൽപ്പള്ളി : പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് നിലത്ത് പരന്ന് കിടക്കുന്നതുമൂലവും കാട് മൂടി കിടക്കുന്നതും മൂലവും കെഎസ്ആർടിസി ജീവനക്കാർ പ്രതിസന്ധിയിൽ ആണ്. ഹരിത കർമ്മ സേന അംഗങ്ങൾ ടൗണുകളിൽ നിന്നും മറ്റും ശേഖരിക്കുന്ന വേസ്റ്റുകൾ മുഴുവൻ കൂട്ടിയിടുന്നത് കെഎസ്ആർടിസി യാഡിലാണ്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും വേസ്റ്റുകൾ റോഡ് സൈഡിൽ കൂട്ടിയിടുന്നത് കാണുവാൻ സാധിക്കും. കെഎസ്ആർടിസി വിശ്രമമുറിയുടെ മുൻഭാഗം കാടുവെട്ടിയെങ്കിലും പുറകുവശം കാട് മൂടിക്കിടക്കുന്നത് മൂലം ഇഴജന്തുക്കളും മറ്റും ജനലിൽ കൂടി ഉള്ളിൽ കയറുവാൻ സാധ്യത കൂടുതലാണ്. എത്രയും വേഗം കെട്ടിടത്തോട് ചേർന്ന ഭാഗത്തെ കാടുകൾ വെട്ടി നീക്കുകയും വേസ്റ്റ് കുപ്പികളും മറ്റും നീക്കം ചെയ്യേണ്ടതും അത്യാവശ്യമാണ്. യാത്ര കഴിഞ്ഞ് വിശ്രമിക്കാൻ എത്തുന്ന ജീവനക്കാർ കിടന്നുറങ്ങുന്നത് നിലത്താണ്. നേരത്തെ ഉണ്ടായിരുന്ന ബെഡിൽ മൂട്ടയും മറ്റും പെരുകിയത് മൂലം ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ബെഡ്ഡുകൾ ഉപേക്ഷിക്കുകയാണ് ജീവനക്കാർ ചെയ്തത്. ശുചിമുറിയുടെ അവസ്ഥയാണെങ്കിൽ പറയാൻ പറ്റാത്ത വൃത്തിഹീനമായ രീതിയിലാണ് കിടക്കുന്നത്. നേരത്തെ 18 ഓളം കെഎസ്ആർടിസി ബസുകൾ പെരിക്കല്ലൂരിൽ നിന്നും പുറപ്പെട്ടിരുന്നിടത്ത് ഇപ്പോൾ എട്ടു ബസുകൾ മാത്രമാണ് ഉള്ളത് രാവിലെ 3-30 ന് പുറപ്പെട്ടിരുന്ന ബസ്സും രാത്രി 9-30ന് പുറപ്പെട്ടിരുന്ന ബസ്സും ഉടൻ തിരികെ കൊണ്ടുവരുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പെരിക്കല്ലൂർ പൗരസമിതി ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് അധികൃതരും മറ്റും ഇവ ശരിയാക്കുവാൻ വേണ്ടി ശ്രദ്ധിക്കണമെന്ന് പൗരസമിതി പ്രസിഡണ്ട് ഗിരീഷ്കുമാർ ജി.ജി, ട്രഷറർ ഡാമിൻ ജോസഫ്, ബിജു ജോസഫ് എന്നിവർ ആവശ്യപ്പെട്ടു
പെരിക്കല്ലൂർ കെഎസ്ആർടിസി യാഡിൽ ഒഴിഞ്ഞ കുപ്പികൾ നിറഞ്ഞ് കവിഞ്ഞ് കിടക്കുന്നതുമൂലവും, ശുചിത്വം ഇല്ലാത്തതിനാലും ജീവനക്കാരുടെ വിശ്രമം ദുരിതമാകുന്നു
