Breaking
Sun. May 24th, 2026

‘ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം’; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുമുന്നണിക്ക് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി വിശദമായി തോല്‍വി പരിശോധിക്കും. ജനങ്ങളെയും പാര്‍ട്ടി ഘടകങ്ങളെയും പൂര്‍ണമായി കേട്ടാവും പരിശോധന നടത്തുകയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഗോവിന്ദന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഗോവിന്ദന്‍ തയ്യാറായില്ല.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങളുടെ പ്രവര്‍ത്തനവും സംഘടനപരമായ രാഷ്ട്രയീയപരമായ പ്രശ്‌നങ്ങളും വിവിധ തലത്തിലുള്ള പ്രചാരവേലകളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമികമായി കാണുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയും പാര്‍ട്ടി ഘടകങ്ങളെയും ഘടകക്ഷികളെയും ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കുകയും അവരെ പരിഗണിച്ചുകൊണ്ടാകും തിരിച്ചടിയെക്കുറിച്ചുള്ള തങ്ങളുടെ പരിശോധനയും നിലപാടും സ്വീകരിക്കുകയുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഈ തെരഞ്ഞടുപ്പില്‍ 37. 6 ശതമാനം വോട്ടാണ് ലഭിച്ചത്. അത് താരതമ്യേനെ കുറഞ്ഞ ശതമാനമാണ്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ 2019ല്‍ 35.1 ശതമാനവും 2024ല്‍ 33.35 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആ സമയത്തെല്ലാം തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ജനങ്ങള്‍ക്ക് വിശ്വാസകര്യമാകുന്ന രിതിയില്‍ തിരുത്തലുകള്‍ വരുത്തിയുമാണ് എല്‍ഡിഎഫ് തിരിച്ചുവന്നത്.

മെയ് ജൂണ്‍ മാസങ്ങളില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേര്‍ക്കും. എല്ലാവരും പറയുന്നത് കേള്‍ക്കും. തോല്‍വിയില്‍ ഇന്ന പ്രാഥമിക പരിശോധനയാണ് സെക്രട്ടേറിയറ്റ് നടത്തിയത്. പാര്‍ട്ടി സഖാക്കള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും അഭിപ്രായങ്ങള്‍ അവരുടെ ഘടകങ്ങളില്‍ അവസരമൊരുക്കണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ സെക്രട്ടറിയേറ്റും രണ്ട് ദിവസം ചേരുന്ന ജില്ലാ കമ്മിറ്റി യോഗവും ചേരും. എല്ലാ ഏരിയാ കമ്മിറ്റി യോഗത്തിലും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ലോക്കല്‍ കമ്മിറ്റി യോഗവും ഏരിയാ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ബ്രാഞ്ച് യോഗവും ചേരും

ഇത്തരം യോഗങ്ങളിലെ ചര്‍ച്ചകള്‍ പരിഗണിച്ച് തെരഞ്ഞടുപ്പ് റിവ്യൂ തയ്യാറാക്കും. പാര്‍ട്ടിക്കെതിരെ വലിയ രീതിയില്‍ പ്രചാരവേലകള്‍ നടക്കുന്നുണ്ട്. അതിനെ അതിജീവിച്ചുകൊണ്ട് പാര്‍ട്ടി തിരിച്ചുവരും. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണമാറ്റം നടക്കുന്ന സംസ്ഥാനമാണ് കേരളം. അതിനൊരു മാറ്റം വരുത്തിയത് എല്‍ഡിഎഫ് ആണ്. ഇടുതുമുന്നണിക്ക് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയും. അതിനുതകുന്ന തരത്തിലുള്ള തിരുത്തലുകള്‍ പാര്‍ട്ടി സ്വീകരിക്കും. അത് ജനങ്ങളോട് തുറന്നുപറയുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

By ONLINE

Related Post

Leave a Reply

Your email address will not be published. Required fields are marked *