Breaking
Sat. Sep 5th, 2026

രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ കയ്യാങ്കളി, എംഎല്‍എയ്ക്ക് പരിക്ക്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. എന്നാല്‍ എംഎല്‍എ ആക്രമിച്ചുവെന്നാണ് ജില്ലാ പഞ്ചായത്തംഗം സജിത്തിന്റെ ആരോപണം. പരിക്കേറ്റ രമ്യ ഹരിദാസ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പരസ്പരം ഉയര്‍ത്തിയ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ‘എന്റെ കൈ വിടടാ’ എന്ന് എംഎല്‍എ പറയുന്നതും ‘നീയാരാടാ’ എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

എംഎല്‍എ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഔദ്യോഗിക യോഗത്തില്‍ എംഎല്‍എയുടെ പിഎ ആയി പ്രവര്‍ത്തിക്കുന്ന പാളയം പ്രദീപ് പങ്കെടുത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രദീപ് യോഗത്തില്‍ ചില കരാറുകാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പ്രദീപ് യോഗത്തില്‍ പങ്കെടുത്തതിനെതിരെ പ്രാദേശിക തലത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

യോഗത്തില്‍ പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ എംഎല്‍എ തന്നെ പിന്നീട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദ് ഗ്രൂപ്പില്‍ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറുഭാഗത്തിന്റെ ആക്ഷേപം.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അംഗവും വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുമായ സജിത്ത് മുട്ടമ്പലം അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതോടെയാണ് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാത്രി വൈകി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയാണ് പൊലീസ് എംഎല്‍എയുടെ മൊഴിയെടുത്തത്. മൊഴികള്‍ രേഖപ്പെടുത്തുന്നതിനും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനുമുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവായ പാളയം പ്രദീപ് പങ്കെടുത്തതു സംബന്ധിച്ചും പൊലീസ് അന്വേഷിക്കുമെന്നാണ് സൂചന.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *