ആലപ്പുഴ∙ കരുവാറ്റ കൊലപാതക കേസില്‍ അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചുവെന്ന് ആലപ്പുഴ എസ്‌പി. ശിവന്‍കുട്ടിയുടെത് കൊലപാതകമെന്ന് ആദ്യം തന്നെ മനസിലായി. ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു. 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചു. പിന്നീടാണ് കാമുകൻ ഉൾപ്പടെ ഉള്ളവരെ വിളിച്ചു വരുത്തി കോല നടത്തിയതായി തെളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന്റെ പ്രധാന ഉദ്ദേശം സ്വർണ്ണവും പണവും അപഹാരിക്കാനായിരുന്നു. പ്രതികൾ 15 ന് തന്നെ കരുവാറ്റയിൽ എത്തി. കൊല വിഡിയോ കോളിൽ കാണിച്ചു. കൊലപാതകം നടന്നതും 15 ന് രാത്രി തന്നെ. വയോധികൻ മോശമായി പെരുമാറി എന്ന് പെൺകുട്ടി മൊഴി നൽകി. ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇത് അന്വേഷിച്ചു വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ കൂട്ടുകാരുമായി എത്തിയത്. കൊല സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്. തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിയത് സിനിമകളിൽ നിന്ന്. ലഹരി ഉപയോഗം നടന്നോ എന്ന് പരിശോധിക്കും. കുടുംബപ്രശ്നങ്ങൾ കുട്ടിയെ ബാധിച്ചിരുന്നു. മോഷണ ആസൂത്രണം ഏറെ നാളത്തെ പ്ലാൻ. മോഷ്ടിച്ച സ്വർണം കൊല്ലത്തു വിറ്റു. ഒരു മോതിരം മാത്രമാണ് വിറ്റത്, 16000 രൂപക്ക്. സ്വർണം വീണ്ടെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യത്തിനു മുൻപ് ശിവന്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്കു ശക്തമായ അടിയേറ്റിരുന്നു. ഇതോടെ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. അബോധാവസ്ഥയില്‍ ആയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. താടിയെല്ലിനു മുകളിലേക്ക് ആഴത്തിലുള്ള പരുക്കുകളുണ്ടെന്നാണ് റിപ്പോർട്ട്.
