ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ തെനാലി ജില്ലയെ വിറപ്പിച്ച വനിത സീരിയൽ കില്ലേഴ്സ് അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തി വന്നിരുന്ന മൂന്ന് സ്ത്രീകളാണ് പൊലീസ് പിടിയിലായത്. മുനഗപ്പ രജനി (40), മഡിയാല വെങ്കിടേശ്വരി (32), ഗുൽറ രമണമ്മ (60) എന്നിവരെയാണ് ആന്ധ്ര പ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവർക്ക് സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുകയും പിന്നാലെ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. മൂന്ന് സ്ത്രീകളടക്കം നാല് പേരെയാണ് ഇവർ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇരകൾ സയനൈഡ് കലർന്ന പാനീയങ്ങൾ കഴിച്ച് മരിക്കുകയും താമസിയാതെ വിലപ്പിടിപ്പുള്ള വസ്തുക്കൾ പ്രതികൾ മോഷ്ടിക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത്.
ഇവർ രണ്ട് പേരെ കൂടി കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടു. മഡിയാല വെങ്കിടേശ്വരിയാണ് സംഘത്തിലെ പ്രധാന അംഗം. വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
