മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളിൽ വലഞ്ഞ് ജനം. ജനവാസമേഖലകളിൽ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയിൽ ജലനിരപ്പുയർന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയിൽ നിരവധി വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. വള്ളങ്ങളിൽ, ഡിങ്കി ബോട്ടിലും ആളുകളെയും രോഗികളെയും മാറ്റുന്നുണ്ട്. പമ്പാ തീരത്ത് ജാഗ്രതാ നിദേശമുണ്ട്.
അപ്പർ കുട്ടനാട് വെള്ളത്തിൽ മുങ്ങി. അപ്പർ കുട്ടനാടിന്റെ ഭാഗമായ കുറ്റൂർ, പെരിങ്ങര , നെടുംമ്പ്രം, നിരണം, കടപ്ര,തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രി നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കും മാറ്റിയിട്ടുണ്ട്. നിരവധി കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി ഇൻഡോ – ടിബറ്റൻ ബോർഡർ പോലീസും. നൂറനാട് ക്യാമ്പിൽ നിന്ന് രണ്ട് സംഘം കുട്ടനാട്ടിലേക്ക് തിരിച്ചു. വീടുകളിൽ കുടുങ്ങിയവരെ സംരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. പത്തനംതിട്ടയിലെ വെള്ളപ്പൊക്ക ബാധിതമേഖലയിലെ രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി പുറപ്പെട്ടു. ആലപ്പുഴ – ചങ്ങനാശ്ശേരി, AC റോഡിൽ വെള്ളം കയറി. ഗതാഗതം ഭാഗികമായി സ്തംഭിച്ചു.
