പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും വിട്ടയച്ച് പൊലീസ്. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. മന്ദിർ മാർഗ് പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയിരുന്നു. ശശി തരൂർ എംപിയും സ്റ്റേഷനിൽ എത്തിയിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാൻ മന്ദിർ മാർഗ് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പോകാൻ പ്രവർത്തകർ തയാറായില്ല.
രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താനാകില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക ഗാന്ധി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധിക്കുന്നത് മൗലികാവകാശമാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഗന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതിഷേധം. നേതാക്കാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വലിച്ചിഴച്ചാണ് രാഹുൽഗാന്ധിയെ പൊലീസ് കൊണ്ടുപോയത്. പൊലീസിന്റെ ബലപ്രയോഗത്തിൽ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി ചർച്ച നടത്തിയിട്ടും നേതാക്കൾ വഴങ്ങാതെ വന്നതോടെയാണ്, പൊലീസ് നടപടി. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
