തിരുവനന്തപുരം: കൊച്ചിയിലെ കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയകരം. നേരത്തെ ജൂലൈ 10ന് നടന്ന ചർച പരാജയപ്പെട്ടതിന് പിന്നാലെ നടന്ന ഇന്നത്തെ ചർച്ചയാണ് വിജയകരമായത്. കമ്പനി അധികൃതർ നേരിട്ടെത്തിയാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. ഇതോടെ നേരത്തെ നൽകിയ രണ്ടുമാസത്തെ ശമ്പളത്തിന് പുറമെ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകാൻ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഈ തുക ജൂലൈ 26ന് അകം ജീവനക്കാർക്ക് കൈമാറുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
പിരിച്ചുവിട്ട ജീവനക്കാരുടെ ആവശ്യങ്ങളും പരിഗണിച്ച ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നത്. പിരിച്ചുവിട്ടവർക്ക് ഭാവിയിൽ തൊഴിൽ ലഭിക്കുന്നതിന് തടസമുണ്ടാകാതിരിക്കാൻ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും നൽകാൻ കമ്പനി സമ്മതിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക കരാർ കമ്പനിയുമായി ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലേബർ കമീഷണറും സ്പെഷ്യൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചർച്ച ഒത്തുതീർപ്പിൽ എത്തിയത്.
യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി കേരളത്തിലെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കു കയായിരുന്നു. കേരളത്തിലെ ഓഫിസുകൾ പൂട്ടിയെങ്കിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഓഫിസുകളിൽ പുതിയ ജീവനക്കാരെ നിയമിച്ച് കമ്പനി പ്രവർത്തനം തുടരുന്നതുമായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
