Breaking
Wed. Jul 8th, 2026

എണ്ണവില വര്‍ധനയില്‍ കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് നഷ്ടം; രൂപയ്ക്കും ഇടിവ്, പിടിച്ചുനിന്ന് ഫാര്‍മ കമ്പനികള്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 600 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 24,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികിലാണ്. ഇതിലും താഴെ പോകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകര്‍.

ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതും ഇതിനെ തുടര്‍ന്ന് എണ്ണവില കുതിച്ചുയരുന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. മെറ്റല്‍, ഫാര്‍മ, റിയല്‍റ്റി ഒഴികെയുള്ള എല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. എണ്ണവില രണ്ടുശതമാനത്തിലധികമാണ് ഉയര്‍ന്നത്. എണ്ണ വിപണന കമ്പനികളായ ബിപിസിഎല്‍, എച്ച്പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ എന്നിവ വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇതിന് പുറമേ ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഡിഗോ, ഐടിസി ഓഹരികളും നഷ്ടം നേരിട്ടു. എണ്ണവിലയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും മണ്‍സൂണ്‍ റിസ്‌ക്കുകളും ബാധിക്കാത്ത ഫാര്‍മ കമ്പനികളില്‍ നിക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഫാര്‍മ കമ്പനികള്‍ മുന്നേറ്റം കാഴ്ചവെച്ചത്. ആഗോള വിപണി ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 20 പൈസയുടെ നഷ്ടത്തോടെ 95.16ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും എണ്ണവില വര്‍ധിച്ചതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയില്‍ പ്രതിഫലിച്ചത്. ചൊവ്വാഴ്ച രൂപ 47 പൈസയുടെ നേട്ടം സ്വന്തമാക്കിയിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *