Breaking
Mon. Jul 6th, 2026

12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിലാപയാത്ര; ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കം

അമേരിക്കയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ മുൻ പരമോന്നത ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്ക് ടെഹ്റാനിൽ തുടക്കം. 12 മണിക്കൂർ നീണ്ടുനിൽക്കുന്ന വിലാപയാത്രയോടെയാണ് സംസ്കാര ചടങ്ങുകൾക്ക് തുടക്കമായത്. ജൂലൈ 9ന് മഷ്ഹദിലെ ഇമാം റെസയിലാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക.

ആധുനിക ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾക്കായി ടെഹ്റാനിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 6 മണിയോടെ ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്ര 12 മണിക്കൂർ കൊണ്ട് ആസാദ് സ്‌ക്വയറിൽ അവസാനിക്കും വിധമാണ് ഇന്നത്തെ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുണ്യനഗരമായ ഖോമിലായിരിക്കും സംസ്കാര ചടങ്ങുകൾ തുടരുക.

തുടർന്ന് ബുധനാഴ്ച വടക്ക് കിഴക്കൻ ഇറാനിലെ പുണ്യസ്ഥലമായ മഷ്ഹദിലെ ഇമാം റെസയിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തീകരിക്കുമെന്നും ഭരണനേതൃത്വം അറിയിച്ചു. അതിനിടെ ഖമനയിയുടെ സംസ്കാര ചടങ്ങിനിടെ അമേരിക്കയും ഇറാനും പരസ്പരം ആക്രമണം നടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. സംസ്കാര ചടങ്ങിനു ശേഷം ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്നും ട്രംപ് അറിയിച്ചു. ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി ഇന്ന് ടെഹ്‌റാനിലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്നാണ് ഇറാൻ വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് ടെഹ്റാനിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമയനി കൊല്ലപ്പെട്ടത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *