Breaking
Sat. Jun 20th, 2026

കാര്‍ഡ് നല്‍കിയില്ല; മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറി; ഫിഫയ്ക്ക് പരാതി നല്‍കി അള്‍ജീരിയ

ലിയോണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറിയെന്ന പരാതിയുമായി അള്‍ജീരിയ. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മോശം റഫറീയിങ് ആരോപിച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

അര്‍ജന്റീന അള്‍ജീരിയ മത്സരത്തിനിടെ ആദ്യപകുതിയിലാണ് സംഭവം. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മെന്‍ഡിയെ ലിയോണല്‍ മെസി ഫൗള്‍ ചെയ്തു. ഫൗള്‍ വിളിച്ച റഫറി ഷിമോണ്‍ മാര്‍സിനിയാക്ക് അള്‍ജീരിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചു. എന്നാല്‍ മെസ്സിക്ക് കാര്‍ഡൊന്നും നല്‍കിയില്ല. റെഡ് നല്‍കേണ്ട ഫൌളായിരുന്നുവെന്നും വാര്‍ പരിശോധനയ്ക്ക് പോലും മുതിരാതെ റഫറി ഏകപക്ഷീയമായി പെരുമാറിയെന്നാണ് അള്‍ജീരിയയുടെ പരാതി. രണ്ടാം പകുതിയില്‍ ഇബ്രാഹിം മാസയെ അര്‍ജന്റൈന്‍ താരം മക് അലിസ്റ്റര്‍ കൈമുട്ട് കൊണ്ട് മുഖത്തിടിച്ചതിനും റഫറി കാര്‍ഡ് നല്‍കിയില്ലെന്നും ഫിഫയ്ക്ക് നല്‍കിയ പരാതിയില്‍ അള്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിക്കുന്നു. 2022 ലോകപ്പ് ഫൈനല്‍ നിയന്ത്രിച്ചതും ഇതേ റഫറിയായിരുന്നു.

മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക് കരുത്തിലായിരുന്നു അര്‍ജന്റീനയുടെ മിന്നും ജയം. എന്നാല്‍ മെസ്സിക്ക് കാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ മത്സരഫലം തന്നെ മാറിയേനേ എന്നാണ് അള്‍ജീരിയന്‍ ആരാധകരും ഫെഡറേഷനും വാദിക്കുന്നത്. മെസ്സിയുടെ ഫൗളിനെതിരെ ഫുട്‌ബോള്‍ ലോകം രണ്ട് തട്ടിലാണ്. മെസ്സിയുടെ ഫൗള്‍ മനപൂര്‍വമല്ലെന്നും റഫറിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് ഫ്രഞ്ച് ഇതിഹാസം തിയറി ഹെന്റിയുടെ അഭിപ്രായം. എന്നാല്‍ റെഡ് കാര്‍ഡ് അര്‍ഹിക്കുന്ന ഫൗളാണെന്നായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം നെഡും ഒനുഹ വാദിക്കുന്നത്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *