ന്യൂഡല്‍ഹി : ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളെ അശാന്തമാക്കിയ യുദ്ധ ഭീതിക്ക് അവസാനം. പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ സംഘര്‍ഷ ഭൂമിയായി മാറിയ കശ്മീര്‍ അതിര്‍ത്തി മേഖലകള്‍ ശനിയാഴ്ച രാത്രി ദിവസങ്ങള്‍ക്ക് ശേഷം സാധാരണ നിലയിലേക്ക് മടങ്ങി. വിമാനങ്ങളുടെയും മിസൈലുകളുടെയും ഡ്രോണുകളുടെയും ശബ്ദങ്ങളാല്‍ ഭീതി നിറഞ്ഞുനിന്നിരുന്ന താഴ്‌വര ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് മടങ്ങുന്നത്.
ശനിയാഴ്ച രാത്രി 11 മണിക്ക് ശേഷം കശ്മീരിലെ നിയന്ത്രണ രേഖയിലെ ഒരു മേഖലയിലും വെടിനിര്‍ത്തല്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു മേഖലയിലും രാത്രി അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി മേഖലകളില്‍ ഉള്‍പ്പെടെ ഞായറാഴ്ച ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി.
ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായത്. കര, വ്യോമ, കടല്‍ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്താനായിരുന്നു തീരുമാനം. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയും കശ്മീരിലെ ചില മേഖലകളില്‍ വെടിവെപ്പ് ഉണ്ടായത് ആശങ്കയ്ക്ക് കാരണമായിരുന്നു.
