Breaking
Mon. May 25th, 2026

സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതി; ലോക്ഭവന്‍ നിര്‍ദേശം

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കാനിരിക്കെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്‍. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്നും ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ക്ഷണിക്കപ്പെട്ട മറ്റു മുഖ്യമന്ത്രിമാരും അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ ലോക്ഭവനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വേദിയില്‍ ആരെല്ലാം ആകാമെന്നുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്. വേദിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് ലോക്ഭവന്‍ ആണ്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ രാഹുല്‍ ഗാന്ധി, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖരെ യുഡിഎഫ് ക്ഷണിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വേദിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ലോക്ഭവന്റെ നിര്‍ദേശം വന്നത്.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നടന്ന ചില കാര്യങ്ങളില്‍ ലോക്ഭവന്‍ അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ കേരളത്തെ മാതൃകയാക്കാനും ലോക്ഭവന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്മാരും കേന്ദ്രമന്ത്രിമാരും പങ്കെടുത്തിരുന്നു. കൂടാതെ പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു. ഇവിടെയെല്ലാം അനുവദിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ മാത്രം നിയന്ത്രണം കൊണ്ടുവന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *