Breaking
Mon. May 25th, 2026

പെട്രോളിന് അഞ്ചു രൂപ വരെ; ഉടന്‍ ഇന്ധനവില വര്‍ധിച്ചേക്കും, റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്ധനവില ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് എണ്ണ വിതരണ കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കുന്നതിനാല്‍ മെയ് 15ന് മുമ്പ് തന്നെ പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും എണ്ണ വിതരണ കമ്പനികള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഈ പശ്ചാത്തലത്തില്‍ നഷ്ടം കുറയ്ക്കുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് തന്നെ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നതോടെ, ഇന്ത്യയുടെ ഇറക്കുമതി ബില്ലും ഉയര്‍ന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4-5 രൂപ വരെയും എല്‍പിജി സിലിണ്ടറിന് 40-50 രൂപ വരെയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്ക-ഇറാന്‍ സംഘര്‍ഷവും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും കാരണം ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 105 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത ഏറിവരികയാണെങ്കിലും പെട്ടെന്നുള്ള വലിയ വര്‍ധനയേക്കാള്‍ ഘട്ടം ഘട്ടമായുള്ള വില വര്‍ധനയ്ക്കാണ് ഉപഭോക്താക്കള്‍ സാക്ഷ്യം വഹിക്കാന്‍ സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.

നിലവില്‍ ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്‍ക്കുന്നതിലൂടെ ഈ കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഇന്ത്യ തങ്ങളുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നതിനാല്‍ ആഗോള എണ്ണ വിപണിയിലെ ചലനങ്ങളും ഭൗമരാഷ്ട്രീയ വിഷയങ്ങളും ആഭ്യന്തര ഇന്ധന വിലയെ നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *