നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരെ പാതിരാത്രിയിൽ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ സർക്കാർ നടപടിയെടുത്തു. പൂവാർ ഡിപ്പോയിലെ കണ്ടക്ടറായ കെ.എൻ. പ്രേമസുതനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലം മാറ്റുകയും, താൽക്കാലിക (എംപാനൽ) ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് തീർത്ഥാടകർ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകാനായി ബസ്സിൽ കയറിയ 13 അംഗ സംഘത്തെയാണ് ജീവനക്കാർ വഴിയിലുപേക്ഷിച്ചത്. നിലയ്ക്കൽ സ്റ്റാൻഡിൽ ബസ് പ്രവേശിക്കാതെ, ഒരു കിലോമീറ്റർ മുൻപേ വനപ്രദേശത്ത് വെച്ച് ഇവരോട് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. വയോധികരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘമാണ് രാത്രിസമയത്ത് ഈ ദുരനുഭവം നേരിട്ടത്.
കൊല്ലം സ്വദേശികളായ തീർത്ഥാടകർ നൽകിയ പരാതിയിൽ വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് നടപടിയെടുത്തത്
