Breaking
Sun. Sep 13th, 2026

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ന്യൂഡൽഹി: രണ്ട് ദിവസമായി ‍‍ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി ഇന്ന് സമാപിക്കും. ഉച്ചകോടിയുടെ രണ്ടാം ദിനമായ ഇന്ന് ബ്രിക്സ് പങ്കാളിത്ത രാജ്യങ്ങളടക്കം പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും. രാവിലെ 10 മണിക്കാണ് യോഗം ആരംഭിക്കുക. വിവിധ ആഗോള വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാർ നിലപാട് വ്യക്തമാക്കും. ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ആഗോള സാമ്പത്തിക രംഗം, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം തുടങ്ങിയ വിഷയങ്ങൾ പ്രധാന ചർച്ചയാകും.

ഉച്ചകോടിയുടെ ആദ്യ ദിനമായ ഇന്നലെ നയപരമായ ചര്‍ച്ചകളും സുപ്രധാന കൂടിക്കാഴ്ചകളുമാണ് ഡല്‍ഹിയില്‍ പുരോഗമിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളാണ് ഇന്ത്യയുടെ ആതിഥേയത്വത്തിലുള്ള ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആഗോള ജിഡിപിയില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ പങ്ക് ഗണ്യമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, വ്യാപാരം, സുസ്ഥിര വികസനം, നവീകരണം, സുപ്രധാന നയപരമായ വിഷയങ്ങള്‍ എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയാകുന്നുണ്ട്. പ്രതിരോധശേഷി, നവീകരണം, പരസ്പര സഹകരണം, സുസ്ഥിരവികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഇന്ത്യ ഉച്ചകോടിയെ സമീപിക്കുന്നത്.

ഉച്ചകോടിയിൽ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തിൽ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായതായാണ് സൂചന. പശ്ചിമേഷ്യൻ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത സംയുക്ത പ്രസ്താവനയ്ക്ക് തടസമായിരുന്നു. എന്നാൽ, ഇന്ത്യൻ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാരത്തൺ ചർച്ചകളെത്തുടർന്ന് തർക്കവിഷയങ്ങളിൽ അനുരഞ്ജനമുണ്ടായതായാണ് വിവരം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *