Breaking
Sat. Sep 5th, 2026

വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് അറിയിക്കാതെയെന്ന് കോളജ് അധികൃതര്‍; കാര്‍ അമിതവേഗത്തിലായിരുന്നെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ വിദ്യാര്‍ഥികള്‍ ട്രിപ്പ് പോയത് തങ്ങളെ അറിയിക്കാതെയാണെന്ന് ഡിണ്ടിഗല്‍ എന്‍ജിനിയറിങ് കോളജ് അധികൃതര്‍. പുലര്‍ച്ചെ കേരള പൊലീസ് വിളിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും കോളജ് അധികൃതര്‍ വിശദീകരിച്ചു. അതിനിടെ കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വിശദീകരണം.

അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ട്രിപ്പ് പ്ളാന്‍ ചെയ്ത് പോയതാകാമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. മരിച്ച സന്തോഷ് കോളജ് ഹോസ്റ്റലിലാണ് നില്‍ക്കുന്നത്. വീട്ടില്‍ പോയതിനുശേഷമാണ് ട്രിപ്പ് പോയതെന്നും കോളജ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും കോളജ് അധികൃതരും സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്പീഡ്ബ്രേക്കറുകള്‍ ഇല്ലാത്തതിനാല്‍ നിരന്തരം അപകടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഹൈവേയിലേക്ക് സര്‍വീസ് റോഡില്‍ നിന്നു വേഗത്തില്‍ പ്രവേശിക്കുന്നതും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്.

വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറി

വാഹനാപകടത്തിന് പ്രധാന കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള മറ്റു കാരണങ്ങളായും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് ആണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കൃത്യമായ സിഗ്നലുകള്‍ നല്‍കിയിട്ടില്ലെങ്കില്‍ ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പലപ്പോഴും റോഡില്‍ ലോറികള്‍ നിര്‍ത്തിയിടാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ അപകടം ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഹാസ്യനടനും മിമിക്രി ആര്‍ട്ടിസ്റ്റുമായിരുന്ന കൊല്ലം സുധിയുടെ ജീവനെടുത്തതും കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിലായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

ലോറി നിര്‍ത്തിയിട്ടതില്‍ അനാസ്ഥയുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെയുള്ള കാര്യങ്ങളോട് സഹകരിക്കാതെയാണ് നാഷണല്‍ ഹൈവേ അതോറിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പ്പിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ദാരുണമായ സംഭവമാണ് നടന്നത്. ലോറി നിര്‍ത്തിയിട്ടത് അപകടകരമായ സാഹചര്യത്തിലാണെന്നാണ് അറിഞ്ഞത്. അക്കാര്യം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ പരിശോധിക്കും. ഹൈവേയിലെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കൃത്യമായി നടപ്പിലാക്കണമെന്ന് ഹൈവേ അതോറിറ്റിക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ലോറി നിര്‍ത്തിയിട്ടത് മുന്നറിയിപ്പുള്ള ഭാഗത്താണോ എന്നതില്‍ വ്യക്തതയില്ല. അത് പരിശോധിച്ച് നടപടിയെടുക്കും’-മന്ത്രി പറഞ്ഞു.

കാര്‍ അമിതവേഗത്തില്‍

അതിനിടെ അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ വിശദീകരണം. ദേശീയപാതയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *