കൊച്ചി: തകർച്ചയിൽ നിന്നു കരകയറിയ സ്വർണം ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 265 രൂപ കുറഞ്ഞു. പവന് 2,120 രൂപ ഇടിഞ്ഞ് 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് വില.
തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ ഉച്ചക്ക് ശേഷം സ്വർണം 960 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് വിപണി ആരംഭിച്ചപ്പോൾ ഇത് തകർന്നടിഞ്ഞു.
ഇന്നലെ രാവിലെ പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കുറഞ്ഞിരുന്നു. പവന് 1,17,200 രൂപയായിരുന്നു വില. പിന്നീട് ഉച്ചയോടെ സ്ഥിതി മാറിമറിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പവന് 560 രൂപയും ഉച്ചയ്ക്ക് 1,720 രൂപയും കുറഞ്ഞു. രണ്ടുതവണയായി പവന് ആകെ 2,280 രൂപയാണ് കുറഞ്ഞത്.
ഒരു വർഷത്തിനിടെ 60 ശതമാനത്തിലേറെയാണ് സ്വർണവില വർധിച്ചത്. ആഭ്യന്തര വിപണിയിൽ ഇറക്കുമതി തീരുവയും രൂപയുടെ ദൗർബല്യവും സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി.
