Breaking
Mon. Aug 24th, 2026

ഇഡി ആക്രമണ കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയിലേക്ക്; ഓണാഘോഷത്തിലെ വീഴ്ചയിലും നടപടി ?

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ മ്യൂസിയം പൊലീസ് സ്റ്റേഷന്‍ വളപ്പിലെ ഓണാഘോഷത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉടന്‍ ഉണ്ടാകും. സ്‌റ്റേഷന്‍ വളപ്പിലെ ഓണാഘോഷത്തില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ മ്യൂസിയം സ്റ്റേഷനിലെ ആറ് പൊലീസുകാരെ എആര്‍ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയേക്കും.

ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥനും പ്രതികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചപ്പോള്‍ നോക്കി നിന്ന പൊലീസുകാരും ഉള്‍പ്പെടെയുള്ളവരെയാണ് തല്‍ക്കാലത്തേക്ക് എആര്‍ ക്യാമ്പിലേക്ക് മാറ്റുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി ഐജി തീരുമാനിക്കും. കമ്മീഷണറുടെ റിപ്പോര്‍ട്ട് ദക്ഷിണ മേഖല ഐ ജി പരിശോധിച്ച് വരികയാണ്. ഒപ്പിട്ട ശേഷം പ്രതികളെ സ്റ്റേഷന്‍ പരിധിയില്‍ തുടരാന്‍ അനുവദിച്ചത് വീഴ്ചയാണെന്നാണ് കമ്മീഷണറുടെ അന്വേഷണത്തിലെ കണ്ടെത്തല്‍.

പൊലീസ് സ്റ്റേഷനില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ഒപ്പിടാന്‍ എത്തിയ പ്രതികളെ കൂടുതല്‍ നേരം അവിടെ തുടരാന്‍ അനുവദിച്ചത് പ്രധാന വീഴ്ചയാണ്. ഒപ്പിട്ട ശേഷം പ്രതികളെ വേഗത്തില്‍ തന്നെ സ്റ്റേഷനില്‍ നിന്ന് ഒഴിവാക്കേണ്ടതായിരുന്നു. ഇതിനുപകരം സ്റ്റേഷനില്‍ ഒരുക്കിയ ഊഞ്ഞാലാടാനും ചെണ്ടകൊട്ടാനും ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും അനുവദിച്ചു. പ്രതികളെ സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്യാനോ പറഞ്ഞുവിടാനോ ഉള്ള യാതൊരു നടപടിയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ ഇഡി ആക്രമണക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ മ്യൂസിയം പൊലീസ് കോടതിയെ സമീപിക്കും. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നുതന്നെ അപേക്ഷ നല്‍കിയേക്കും. പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ പ്രതികള്‍ പൊലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിക്കും. സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷത്തില്‍ മന്ത്രി കെ മുരളീധരന്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *