Breaking
Tue. Jul 14th, 2026

ഗ്ലാസ് പോലെ സുതാര്യം, ഗ്യാസിന്റെ അളവ് അറിയാം; വരുന്നു ഭാരം കുറഞ്ഞ പത്തുകിലോ എല്‍പിജി സിലിണ്ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഭാരം കുറഞ്ഞ 10 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ വരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി ഈ സിലിണ്ടറുകള്‍ ഇപ്പോള്‍ തന്നെ വിവിധ ബ്രാന്‍ഡ് പേരുകളില്‍ പരിമിതമായി ലഭ്യമാണ്. മറ്റു രംഗങ്ങളിലേക്കും പത്തു കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ വഴി വില്‍പ്പന നടത്തുന്ന ഈ സിലിണ്ടറുകള്‍ക്ക് വാണിജ്യ സിലിണ്ടറുകളുടെ നിരക്കായിരിക്കും ചുമത്തുക.

വലിയ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ സൂക്ഷിക്കാനും ട്രാന്‍സ്‌പോര്‍ട്ടഷനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പാചകവാതകം ആവശ്യമുള്ള താല്‍ക്കാലിക തൊഴിലാളികള്‍, വാടകക്കാര്‍, വിദ്യാര്‍ഥികള്‍, തെരുവ് കച്ചവടക്കാര്‍, കഫേകള്‍, തട്ടുകടകള്‍ എന്നിവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. എച്ച്ഡിപിഇ (HDPE) അധിഷ്ഠിത കോമ്പോസിറ്റ് സിലിണ്ടറുകളാണ് വിപണിയില്‍ എത്താന്‍ പോകുന്നത്. ഗ്യാസ് ഏജന്‍സികള്‍ വഴിയും തെരഞ്ഞെടുത്ത റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള്‍ വഴിയും വില്‍ക്കാനാണ് പദ്ധതി.

എച്ച്പിസിഎല്ലിന്റെ ‘എച്ച്പി ഗ്യാസ് ഓജസ്’, ഇന്ത്യന്‍ ഓയിലിന്റെ ‘ഇന്‍ഡേന്‍ എക്‌സ്ട്രാ ലൈറ്റ്’, ബിപിസിഎല്ലിന്റെ ‘ഭാരത് ഗ്യാസ് ലൈറ്റ്’ എന്നിവയാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി വിപണിയില്‍ ഉള്ള വിവിധ സിലിണ്ടറുകളുടെ പേരുകള്‍. നിലവില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി 19 കിലോഗ്രാം, 5 കിലോഗ്രാം, 2 കിലോഗ്രാം സിലിണ്ടറുകളാണ് എണ്ണക്കമ്പനികള്‍ വിപണിയിലെത്തിക്കുന്നത്. വാണിജ്യ എല്‍പിജിക്ക് ഗാര്‍ഹിക പാചകവാതകത്തേക്കാള്‍ ഏകദേശം 133 ശതമാനം വില കൂടുതലാണ്. ഡല്‍ഹിയില്‍ 14.2 കിലോഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 942 രൂപയാകുമ്പോള്‍, 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 2,930 രൂപയാണ് വില. 5 കിലോഗ്രാം സിലിണ്ടറിന് 808.5 രൂപ കൊടുക്കണം. 

അത്യാധുനിക കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് 10 കിലോഗ്രാം സിലിണ്ടറുകള്‍. ഇവയ്ക്ക് മൂന്ന് പാളികളുള്ള ഘടനയാണുള്ളത്. സാധാരണ സ്റ്റീല്‍ എല്‍പിജി സിലിണ്ടറുകളേക്കാള്‍ ഏകദേശം 50 ശതമാനം ഭാരം കുറവായതിനാല്‍ ഇവ എളുപ്പത്തില്‍ കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. ഇവയുടെ സുതാര്യമായ ഘടന കാരണം ഉപഭോക്താക്കള്‍ക്ക് ഉള്ളിലെ ഗ്യാസിന്റെ അളവ് നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ സാധിക്കും. ഇത് റീഫില്ലുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *