ഫിഫ ലോകകപ്പിൽ ജപ്പാനെ തോൽപ്പിച്ച് ബ്രസീൽ പ്രീക്വാർട്ടറിൽ. ഒരു ഗോളിന് പിന്നിട്ട്നിന്ന ശേഷമാണ് ബ്രസീലിന്റെ തകർപ്പൻ തിരിച്ചുവരവ്. മത്സരത്തിന്റെ ആദ്യമിനിറ്റ് മുതൽ ആക്രമിച്ച് കളിക്കുന്ന ബ്രസീലിനെയാണ് ഹൂസ്റ്റെണിൽ കാണാനായത്. എന്നാൽ ആക്രമണത്തിൽ നിന്ന് ലഭിച്ച അവസരം മുതലെടുത്ത ജപ്പാന്റെ കയ്ഷൂ സാനു 29 ആം മിനിറ്റിൽ കാനറികളുടെ വല കുലുക്കി.
ആദ്യ പകുതിയിൽ ഗോൾ മടക്കാൻ വിനീഷ്യസും , കുന്യയും അടങ്ങുന്ന സംഘം കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതിക്ക് പരിയുമ്പോൾ സ്കോർബോഡിൽ സമുറായ്ക്ക് മുൻതൂക്കം. രണ്ടാം പകുതിയിൽ മധ്യനിരയിൽ നിന്ന് ലൂക്വാസ് പക്വറ്റയെ പിൻവലിച്ച് മുന്നേറ്റതാരം എൻഡ്രിക്കിനെ കളത്തിലെത്തിച്ചു. ഒരിക്കൽ കൂടി കാനറികളുടെ രക്ഷകൻ അവതരിച്ചു. 56 ആം മിനിറ്റിൽ ഹെഡർ ഗോളുമായി കസമെറോ. സമുറായ്കളെ സമനിലയിൽ തളച്ചു.
പിന്നീട് നിരന്തര ആക്രമണങ്ങൾ നടത്തിയെങ്കിലും ജപ്പാന്റെ വലകുലുക്കാൻ ബ്രസീലിനായില്ല. മത്സരം എക്‍സ്ട്രാ ടൈമിലേക്ക് പോകുമെന്ന് തോന്നിച്ച സമയം. മധ്യനിര താരം ബ്രൂണോ ഗുമാറേസ് നൽകിയ പന്ത് ഗബ്രിയൽ മാർട്ടനെല്ലി വലയിലെത്തിച്ച് വിജയഗോൾ നേടി. തോറ്റെങ്കിലും തലയുയർത്തിത്തന്നെയാണ് ജപ്പാൻറെ മടക്കം.
ലോകകപ്പിൽ ജർമനിയെ അട്ടിമറിച്ച് പാരഗ്വെ പ്രീക്വാർട്ടറിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളിനാണ് പാരഗ്വെ മുൻ ചാമ്പ്യൻമാരെ തോൽപിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. തുടർന്ന് എക്സ്ട്രാ ടൈമിൽ ഗോൾ പിറക്കാതിരുന്നപ്പോൾ ആണ് മത്സരം ടൂർണമെന്റിലെ ആദ്യ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്. ആദ്യ അഞ്ചു കിക്കുകളിൽ നിന്നും ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി. പിന്നാലെ ജോസ് കനലെയുടെ കിക്കാണ് പാരഗ്വെയെ വിജയത്തിലെത്തിച്ചത്.
