പുൽപ്പള്ളി: സിനിമ ചിത്രീകരണത്തിന് വേണ്ടി മാത്രം നിർമിച്ച ഒരു ബസ്‌റ്റോപ്പ് ഇന്ന് ഒരു നാടിന്‍റെ ആവശ്യത്തിനും സഞ്ചാരികളുടെ കൗതുകത്തിനും ഒരുപോലെ ഇടമായി മാറിയിരിക്കുക്കയാണ്.
ബാലൻ എന്ന പുതിയ സിനിമയിലെ ഒരു രംഗത്തിനായാണ് പുല്‍പ്പള്ളി- ചേകാടി റോഡില്‍ ബസ്റ്റോപ്പ് നിർമ്മിച്ചത്. പച്ചപ്പിന്‍റെ പുതപ്പണിഞ്ഞ് കാനന പാതയുടെസഅരികില്‍ തല ഉയർത്തി നില്‍ക്കുന്ന ഈ ബസ് സ്റ്റോപ്പ് സമൂഹ മാധ്യമങ്ങളിലും തരംഗമാണ്..
കാണുമ്പോള്‍ ആരും ഒറ്റനോട്ടത്തില്‍ പറയില്ല, ഇത് ഒരു സിനിമാ സെറ്റിന്‍റെ ഭാഗമായിരുന്നെന്ന്. വയനാട് പുല്‍പ്പള്ളി-ചേകാടി റോഡിലൂടെ യാത്ര ചെയ്യുന്നവർ ഇന്ന് ഈ ബസ് സ്റ്റോപ്പ് കാണാൻ പോലും വാഹനം നിർത്തും. ഇതൊരു സാധാരണ കാത്തിരിപ്പ് കേന്ദ്രമല്ല, ഒരു സിനിമയുടെ ഓർമ്മയും ഒരു നാടിന്റെ ആവശ്യവും ചേർന്ന് ജനിച്ച അപൂർവ കാഴ്ചയാണ്.
സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി. ക്യാമറകള്‍ മടങ്ങി. താരങ്ങളും അണിയറ പ്രവർത്തകരും പോയി. എന്നാല്‍, ഈ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റരുതെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കാടിന്‍റെ നിശബ്ദതയും വളഞ്ഞുപുളഞ്ഞ കാനനപാതയുടെ ഭംഗിയും ചേർന്ന ഇവിടം സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമായി . സിനിമയിലെ പ്രധാന ഭാഗം ചിത്രീകരിക്കാനായി പ്രത്യക്ഷപ്പെട്ട ഒരു ബസ് സ്റ്റോപ്പ്, ഇന്ന് ഒരു നാടിന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ചില സെറ്റുകള്‍ ഷൂട്ടിങ് തീരുമ്പോള്‍ അപ്രത്യക്ഷമാകും. പക്ഷേ ചിലത്, ഇങ്ങനെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യും.
