പാലക്കാട്: ശാരീരിക ബുദ്ധിമുട്ട് കാരണമാണ് ഡൽഹിയിൽ പോകാതിരുന്നതെന്ന് രമ്യാ ഹരിദാസ് എംഎൽഎ. ഡൽഹിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മാധ്യമങ്ങൾ വേട്ടയാടുകയാണെന്നും രമ്യാ ഹരിദാസ്. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടുകൂടെയെന്നും സംഘടനയ്ക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂവെന്നും രമ്യാ ഹരിദാസ് പറഞ്ഞു. അതേസമയം കെ.സി. വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചു പ്രതികരിച്ചില്ല.
ഡൽഹിയിലാണെന്ന് പറഞ്ഞ് സമിതിയ്ക്ക് മുന്നിൽ ഹാജരാകാതിരുന്ന, രമ്യ ഇന്നലെ പാലക്കാട് വച്ച് എഐസിസി ജനറൽ കെ സി വേണുഗോപാലിനെ കണ്ടു. പാലക്കാട്ടെ വിവാഹചടങ്ങിലും പങ്കെടുത്തു. ഡൽഹിയിൽ പോയതിനാൽ നേരിട്ട് രമ്യ ഹരിദാസ് ഹാജരായില്ലെന്നായിരുന്നു അന്വേഷണസമിതിയ്ക്ക് നേതൃത്വം നൽകുന്ന എംഎം ഹസൻ ഇന്നലെ പറഞ്ഞത്. എന്നാൽ ചോദ്യങ്ങളിൽ നിന്ന് കെപിസിസി പ്രസിഡന്റ് ഒഴിഞ്ഞുമാറി.
അതേസമയം രമ്യ ഹരിദാസ് എംഎൽഎക്കെതിരെ നടപടിയെടുക്കാതെ വിവാദം ഒതുക്കാൻ നീക്കമെന്നാണ് സൂചന. നടപടി താക്കീതിൽ ഒതുക്കാൻ തീരുമാനിച്ചതായാണ് വിവരം. അതിനിടെ ജില്ലാ കമ്മിറ്റി അംഗം സജിത്ത് മുട്ടപ്പലത്തിനെതിരെ നടപടി ഉണ്ടായാൽ പ്രതിഷേധം അറിയിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. എംഎൽഎ ആണ് ആദ്യം സുജിത്തിനെ മർദിച്ചത് എന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് സജിത്തിന് പരസ്യ പിന്തുണ നൽകുന്നത്.
