Breaking
Mon. Aug 31st, 2026

ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണം; കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തികാട്ടിയുള്ള പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. ടിവികെ നിലപാട് മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്നും ഭീഷണിയുണ്ട്.

അടുത്തിടെ നിയമസഭയില്‍ മന്ത്രി ഡി ശരത്കുമാറാണ് സി ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ ഇക്കാര്യം വിവിധ വേദികളില്‍ പറഞ്ഞു. തൂത്തുക്കുടിയില്‍ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സി ജോസഫ് വിജയ് എന്നുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

അടുത്തിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയ്ക്കുള്ള മാധ്യമ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ഗാന്ധി എന്നിവര്‍ക്ക് പിന്നാലെ മൂന്നാം സ്ഥാനത്ത് സി ജോസഫ് വിജയ് ഇടം പിടിച്ചു. ഒന്‍പത് ശതമാനം പേരാണ് ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് അതൃപ്തിയുമായി രംഗത്തെത്തിയത്. സര്‍വെയെ പരിഹസിച്ച് പിസിസി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍ രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മില്‍ തെറ്റിയ്ക്കാന്‍ കുറുക്കന്‍ വ്യാജ സര്‍വെയുമായി രംഗത്തെത്തിയായിരുന്നു മാണിക്കം ടാഗൂറിന്റെ പരിഹാസം. ഇതിന് പിന്നാലെ രാജി ഭീഷണിയുമായി കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തി. രാഹുല്‍ഗാന്ധിയെ മാത്രമെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിയ്ക്കുവെന്നും അല്ലാത്ത പക്ഷം രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രതികരണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തുണ്ട്. അറുപത് വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് തമിഴ് നാട്ടില്‍ മന്ത്രിസ്ഥാനം ലഭിച്ചത്, സി ജോസഫ് വിദജയ് കാരണമെന്നാണ് ടിവികെയുടെ വാദം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *